ഒരാളുടെ സന്തോഷത്തിലേക്ക്, സങ്കടത്തിലേക്ക്, ജിജ്ഞാസയിലേക്ക് കടന്നു കയറുക കൂടിയാണ് എഴുത്ത്. വായിക്കുന്നവർ എഴുതുന്നവരുടെ ജീവിത സാഹചര്യത്തിലോ, കാഴ്ച്ചപ്പാടിലോ ഉൾപ്പെടുന്നവരാവണമെന്നില്ല. അങ്ങനെ വരുമ്പോൾ വായന പ്രതീക്ഷിക്കുന്നതെന്തെന്ന് തിരിച്ചറിയാൻ തൂലികയ്ക്കു കഴിയണം. വായനയുടെ തലങ്ങളെ വേണ്ട രീതിയിൽ സ്പർശിക്കണം. വായനയിൽ താനുൾപ്പെടുമ്പോഴാണ് വായനക്കാരന് അതൊരനുഭവമായി മാറുന്നത്. താൻ കണ്ട കാഴ്ച്ചകളല്ലേ എന്നു തോന്നുന്നിടത്താണ് യാഥാർഥ്യ ബോധമുണ്ടാകുന്നത്. തനിക്കും കടന്നു പോകേണ്ടി വരില്ലേ എന്ന ചിന്തയിലാണ് താത്പര്യമുളവാകുന്നത്. ഒരനുഭൂതി ഉണ്ടാകണമെങ്കിൽ അതിലവർ സ്വയം പ്രതിഷ്ഠിക്കണം. അങ്ങനെ സംഭവിക്കണമെങ്കിൽ പ്രതിപാദ്യം ഒരിക്കലവർ അനുഭവിച്ചതാവണം, അല്ലെങ്കിൽ അനുഭവിക്കാൻ സാധ്യതയുള്ളതാവണം, അതുമല്ലെങ്കിൽ അനുഭവിച്ചുവെന്ന പ്രതീതിയുളവാക്കുന്നതാവണം. വ്യത്യസ്തമായ അഭിരുചിയുള്ളവർക്കും അനുഭവവേദ്യമാകണമെങ്കിൽ അവർക്ക് പരിചിതമായ ചുറ്റുപാടു സൃഷ്ടിക്കണം. ചിലപ്പോൾ പരിചിതമല്ലെങ്കിലും അവരാഗ്രഹിക്കുന്ന ചുറ്റുപാടുമാവാം. അത്തരത്തിൽ വായിക്കുന്നവരുടെ ഇച്ഛാശക്തിയെപ്പോലും വരുതിയിലാക്കാൻ കഴിയുന്നിടത്താണ് വായന തൂലിക കാട്ടുന്ന വഴിയിലൂടെ നടക്കാനാരംഭിക്കുന്നത് . ആ വഴിയൊരുക്കുക എന്ന പ്രവൃത്തിയാവട്ടെ തികച്ചും ബോധപൂർവ്വം നിരന്തരമായ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും എഴുത്തുകാരൻ ആർജ്ജിച്ചെടുക്കേണ്ട സവിശേഷമായ കഴിവും. #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 10】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ