ഒരു സ്വപ്നമായിരുന്നു അത്.. എന്തോ മുന്കൂട്ടികാണുന്നതുകണക്കെയുള്ള ഒന്ന് ----------------------------------------------------- ഹൈസ്കൂൾ പഠനകാലത്ത് അവനെന്റെ ഏറ്റവും ഉറ്റ സുഹൃത്തുക്കളിൽ ഒരുവനായിരുന്നു.. എല്ലാത്തിലും എന്റെയതേ ആവൃത്തിയുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാൾ.. പക്ഷെ, സ്നേഹിക്കാൻ തുടങ്ങിയ തന്റെ പെണ്ണിനെ തേടി പിന്നീട് കുറച്ചു ദൂരെയായുള്ള സ്‌കൂളിലേക്ക് അവൻ മാറിപ്പോയി.. ആദ്യമൊക്കെ വിനിമയം ഉണ്ടായിരുന്നേലും പിന്നീട് ഒക്കെ ഇല്ലാതായി.. കഴിഞ്ഞ മാസമാണ് അറിഞ്ഞത്, പതുക്കെ തളിരിട്ടുപൂത്ത ആ പ്രേമം തകർന്നതിന്റെ പേരിലുള്ള അവന്റെ ആത്മഹത്യയെ കുറിച്ച്.. വല്ലാത്തൊരു ശൂന്യത എന്നെ പിടികൂടി.. ആ പഴയ ഓര്മകളൊക്കെ ഒരുപാട് വേട്ടയാടുന്നത് പോലെ.. കൂടെയുള്ള കാലത്ത് പിന്നാലെ നടക്കുമ്പോ 'അവള് നിനക്കുള്ളതാണെടാ' എന്ന് ഒരുപാട് പറഞ്ഞിരുന്നു.. വിദൂരമായെങ്കിലും അവയൊക്കെ അവനെ മരണത്തിലേക്ക് തള്ളിവിട്ടോ എന്ന ചിന്ത എന്തിനോ വേണ്ടി എന്റെ ഉറക്കം കെടുത്താൻ തുടങ്ങി.. അതിനിടെ തുടർച്ചയായ ഓരോ രാത്രിയിലും ആ സ്വപ്നo എന്നെ പിന്തുടരാനും ആരംഭിച്ചു.. നീണ്ടുകിടക്കുന്ന പൈൻകാടുകൾക്കിടയിലൂടെ ഒരു കുന്നിൻ മുകളിലേക്ക് ഓടിപോവുകയായിരുന്നു ഞാൻ.. ഏറ്റവും ഉച്ചിയിലെത്തിയപ്പോൾ ഓട്ടം നിർത്തി ചുറ്റും വീക്ഷിച്ചു.. വീടുകളിൽ നിന്നുള്ള പഴയ incandescent ബള്ബുകളുടെ പ്രഭയാൽ താഴെ മുഴുവൻ പ്രകാശഭരിതമായിരുന്നു.. മത്തുപിടിപ്പിക്കുന്ന തരത്തിലുള്ള കാഴ്ച.. പിന്നിലുള്ള പൈൻ മരങ്ങൾക്കിടയിലൂടെ കടന്നുവന്ന മാരുതന്റെ മായികത എന്നെ പുൽകി കടന്നുപോയി.. അതിന്റെ കുളിർമ ശരീരമാസകലം എനിക്ക് അനുഭവിക്കാൻ സാധിച്ചു.. തണുപ്പിന്റെ കാഠിന്യം പൊടുന്നനെ ഉയർന്നുയർന്നു വരുന്നത് പോലെ !! പെട്ടെന്ന് തിരിഞ്ഞു നോക്കി , മുന്നിലായ് ഒരു മനുഷ്യരൂപം.. കാഴ്ചയിൽ ചെറുപ്പം തോന്നിച്ചു.. പൂര്ണചന്ദ്രന്റെ ശോഭയിൽ അതിന്റെ ഏകദേശരൂപം എനിക്ക് മനസിലാക്കാൻ സാധിച്ചു.. അത് അവനായിരുന്നു !! പത്താം തരം പഠിച്ചിറങ്ങിയ അതേ പ്രായത്തിൽ , നിർവികാരനായ്.. ആ മുഖത്തു അവർണനീയമായ പ്രസരിപ്പ് കാണാൻ സാധിച്ചു.. അതാ, അവന്റെ പിന്നിലൂടെ മൂടൽമഞ്ഞിന്റെ ഒരു കൂമ്പാരം അടുത്തേക്ക് നീങ്ങുന്നു.. മുന്നിലുള്ള കാഴ്ചയപ്പാടെ മറച്ചുകൊണ്ട് അതിവേഗം അതെന്നെ ലക്ഷ്യമാക്കി വന്ന് എന്റെ പിറകിലൂടെ എങ്ങോട്ടേക്കെന്നില്ലാതെ മറഞ്ഞുപോയി.. ഭയം കാരണം എന്റെ സ്ഥാനം തെല്ല് പിന്നോട്ട് മാറി.. മുന്നിലേക്ക് നോക്കി.. സംശയം തെറ്റിയില്ല.. അവൻ കുറച്ചുകൂടി മുന്നോട്ടടുത്തിരിക്കുന്നു.. അവൻ തന്റെ കൈകളും പതുക്കെ ഉയർത്തികൊണ്ടു വന്നു.. സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി, ഓരോ നിമിഷവും ഭൂമിയുമായുള്ള അവന്റെ അടുപ്പവും അകന്നുവരികയായിരുന്നുവെന്ന്.. ആകാശത്തേക്ക് പതുക്കെ അവൻ ഉയർന്നു തുടങ്ങി.. എന്തിന്റെയോ സൂചനയെന്ന പോലെ.. സീൽക്കാരശബ്ദത്തിൽ അവൻ വിളിച്ചുപറയാൻ തുടങ്ങി - " കൂടെ വരുന്നതിനു നിനക്കെന്താ ഇത്ര മടി ? " .. അന്തരീക്ഷമാകെ ആ വാക്കുകൾ അലയടിക്കാൻ തുടങ്ങി , ഒരുപാട് നേരം .. തലപെരുക്കന്നതുപോലെ തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റു.. സ്വപ്നത്തിലുള്ള മഞ്ഞിന്റെ കുളിര് അപ്പോഴും അതുപോലെ.. എന്തെന്നില്ലാത്ത തണുപ്പാണ് മുറി മുഴുവൻ..