ഒരു വാക്കിന് ഒരു വരിയും നിരയുമുണ്ട്. മാത്രമല്ല ആഴവും പരപ്പും ഉയരവും കൂടി ഉണ്ട്. വരിയിൽ അതിനോടു ചേർന്ന് വേറിട്ട അർത്ഥം ജനിപ്പിക്കുന്ന കൂട്ടാളികളെങ്കിൽ, നിരയിൽ പിന്നിൽ അതിന്റെ പൂർവ്വികരും, മുന്നിലതിന്റെ പിന്തുടർച്ചക്കാരും. വാക്കിന്റെ ഉയരം, എഴുതുന്നവർ കണ്ടെത്തിയ സങ്കല്പ ലോകത്തിന്റെ വാനോളമുണ്ട്, അവരുടെ ജീവിതാനുഭവങ്ങളുടെ കൊടുമുടിയോളമുണ്ട്. ആഴമാകട്ടെ, വായിക്കുന്നവരുടെ മനസ്സിന്റെ അടിത്തട്ടോളം, അവരുടെ ചിന്തയുടെ വേരുകൾ ചെന്നിറങ്ങിയ ആ ഭൂമികയോളം. വാക്കു പരന്നു കിടക്കുന്നതോ വായനാനുഭവങ്ങളുടെ അതിരോളം, അവർ കടന്നു പോയ കാഴ്ച്ചയുടെ വനാന്തരങ്ങളോളം, ജീവിതം കൊണ്ടവരെതിരേറ്റ കാഴ്ച്ചപ്പാടിന്റെ അറ്റത്തോളം. പിന്നേയുമേറെയേറെ നീണ്ടു പോകും വാക്കിന്റെ തലങ്ങളെ അറിയാൻ ഇറങ്ങി തിരിച്ചാൽ. അങ്ങനെ നിർവചനത്തിനതീതമായ ഒരു ഘടനയുണ്ട്, ആകാരമുണ്ട്, വൈവിധ്യങ്ങളുണ്ട് വാക്കിന്. ഉള്ളടക്കം കൊണ്ടു വികാസം പ്രാപിക്കാൻ കഴിയുന്ന വിപരീതമായ ഒരു പ്രതിഭാസം തന്നെയാണ് ഓരോ വാക്കും. ആരും ചിന്തിക്കുന്നിടം മുതൽ ഇനിയും ചിന്തയെത്താത്തിടം വരെ ഓരോ എഴുത്തിലൂടെയും ഓരോ എഴുത്തുകാരിലൂടെയും വിസ്തൃതമായിക്കൊണ്ടേയിരിക്കുന്ന അനന്തതയാണ് വാക്ക്. #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 12】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ