അന്യൻ നിന്നെ ഞാൻ മകളായി മകനായി സ്നേഹിച്ചു , എന്നുടെ വാത്സല്യ നിധിയായി നീ. സേന്ഹം തുളുമ്പുന്ന വാക്കുകൾ കൊണ്ടു ഞാൻ മോഹമാം തന്ത്രിയിൽ വീണ മീട്ടി. കത്തിജ്വലിക്കുന്ന കനലിൽ വിരിയുന്ന കടലാസു പുഷ്പമായ് ഞാനൊതുങ്ങി. പനിനീർ സുമത്തിന്റെ പരി ശോഭ കാണുവാൻ പൂക്കളെത്തേടി ഞാനലയുമ്പോഴും ഒരു കുഞ്ഞു പൂവായ് നീ വന്നതു കണ്ടപ്പോൾ ഒരു നൂറു തിങ്കളുദിച്ചു വന്നു. പുഴയിലെ കുഞ്ഞോളമായി നീ വന്നു, മഴവില്ലിൽ വിരിയുന്ന വർണങ്ങളും. മഞ്ഞിൻ കണത്തിന്റെ പരിശുദ്ധിയായി നീ മഞ്ഞലയിൽ മുങ്ങിയ കുളിരുമായും. വെയിലേറ്റു വാടിക്കരിയുന്ന നേരത്തു വേപഥു പൂണ്ടു പോയെൻ മനവും എന്നിട്ടും ഞാൻ നിനക്കന്യനായ് മാറുമ്പോൾ വന്നതെന്താണെന്നറിയുകില്ല. പുഞ്ചിരി കാണുവാൻ ഞാൻ ഓർത്തു നിന്നപ്പോൾ അഞ്ചിതൾ പൂവിന്റെ ഭംഗിയായി. ഒരു നോക്കു കാണുവാൻ ഞാൻ തുനിഞ്ഞപ്പോഴും മറുവാക്കു പറയാൻ മറന്നല്ലോ നീ. നീയെന്റെ മകനായി മകളായി തീരുവാൻ ഞാനെന്നുമെന്നും കിനാവു കണ്ടു. അപ്പോഴും നീയെന്നെ അന്യനായ് കണ്ടപ്പോൾ ഇപ്പോഴും വേപഥു പൂണ്ടു നിൽപ്പൂ. സന്തപ്തചിന്തയിൽ ഞാനുമേകാകിയായ് തേടി ഞാൻ അലയുന്നു നിന്നെയെന്നും,. ഒരു കുഞ്ഞു താരകമായി നീ മാറുമ്പോൾ , ഒരു വാക്കു മാത്രമേ ഞാൻ പറയൂ., അന്യനായ് തീരാതെ സ്നേഹമാം ജ്വാലകൾ മൗനമായ് തന്നെ ജ്വലിപ്പിച്ചിടാം. സുരേഷ് കുമാർ പുന്നാട് #സൂര്യാസ്തമയം